Thursday 28 February 2019

Mikhael HD DVD Malayalam



'ഗ്രേറ്റ് ഫാദറി'നു ശേഷം ഹനീഫ് അദേനി തിരക്കഥയും സംവിധാനവും ചെയ്ത് നിവിൻ പോളി നായകനായെത്തിയ 'മിഖായേൽ' ഒരു മുഴുനീള ആക്ഷൻ ചിത്രമാണ്. ആന്‍റോ ജോസഫ് നിർമ്മിച്ചിരിക്കുന്ന ചിത്രം 'കായകുളം കൊച്ചുണ്ണി'യുടെ വിജയത്തിന് ശേഷമുള്ള നിവിൻ പോളിയുടെ ആക്ഷൻ ഹീറോ പരിവേഷത്തിലുള്ള അടുത്ത അവതാരമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. നിഗൂഢതകൾ ഒളിപ്പിച്ചു വെച്ച് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറും കഥാപാത്രങ്ങളുടെ മാസ്സ് ലുക്കും നേരത്തെ തന്നെ വലിയ ജനശ്രദ്ധ നേടിയിരുന്നു. ട്രെയിലറിനോട് നൂറ് ശതമാനം നീതിപുലര്‍ത്തുന്നുമുണ്ട് ചിത്രം. 

ആദ്യാവസാനം ക്രൈം ആക്ഷൻ രംഗങ്ങൾ നിറഞ്ഞു നിൽക്കുന്ന 'മിഖായേലി'ന് ഹനീഫിന്‍റെ ആദ്യ സിനിമയായ ഗ്രേറ്റ് ഫാദറിന്‍റെ നിറവും മണവും തന്നെയാണുള്ളത്. ഫാമിലി ത്രില്ലറെന്നു അവകാശപ്പെടുന്ന ചിത്രം ആരംഭിക്കുന്നത് ബിസിനസ്സുകാർ തമ്മിലുള്ള കിട മത്സരവും അക്രമങ്ങളും അവതരിപ്പിച്ചു കൊണ്ടാണ്. ഫ്ലാഷ് ബാക്ക് സീനുകളാണ് ചിത്രത്തിലെ കുടുംബാന്തരീക്ഷം സാധ്യമാക്കുന്നത്. ക്രൈം സീനുകളുടെ കാരണങ്ങളായാണ് കഥ എന്നതിലുപരി കുടുംബ വിഷയങ്ങൾ സിനിമയിൽ കടന്നു വരുന്നതിലേക്ക് നയിക്കുന്നത്. 
സ്വർണ്ണ കച്ചവടക്കാരനായ ജോർജ് (സിദ്ദിഖ്) നടത്തുന്ന കൊലപാതകങ്ങളും പിന്നീട് 'വാളെടുത്തവൻ വാളാലെ' എന്നു പറയും പോലെ അദ്ദേഹത്തിന്റെ മരണവും സൃഷ്ടിക്കുന്ന നിഗൂഡതയാണ് കഥയിലേക്കും തുടർന്നങ്ങോട്ടുള്ള മുഴുനീള ആക്ഷൻ രംഗങ്ങൾക്കും നാന്ദി കുറിക്കുന്നത്. തന്‍റെ കുടുംബത്തെ രക്ഷിക്കാൻ നായകൻ നടത്തുന്ന ശ്രമങ്ങൾ അല്ലെങ്കിൽ ഒരു ഒറ്റയാൾ പടയോട്ടം അതാണ് പിന്നീടങ്ങോട്ട് മിഖായേൽ. സസ്പെൻസുകൾ ഒന്നും ബാക്കിയാവാതെ ഒന്നാം പകുതി അവസാനിച്ചപ്പോൾ രണ്ടാം പകുതി പൂർണമായും പ്രതികാരത്തിനു വേണ്ടിയുള്ളതായി. 

ഹനീഫ് സിനിമകളുടെ ഒരു പ്രത്യേകതയായി കാണുന്നത് അദ്ദേഹം കഥാപാത്രങ്ങൾക്ക് നൽകുന്ന മാസ്സ് ലുക്കും നാമധേയങ്ങളുമാണ്. നിവിൻ പോളിയും ഉണ്ണി മുകുന്ദനും മികച്ച ഗെറ്റപ്പിൽ എത്തി തിളങ്ങിയപ്പോൾ വില്ലൻ വേഷത്തിൽ സിദ്ദിഖിന്‍റേത് അസാമാന്യ അഭിനയ പ്രകടനമായിരുന്നു. മറ്റൊരിക്കൽ കൂടി 'സ്റ്റെപ് ഫാദർ ' റോൾ അശോകനും ഭംഗിയാക്കി. 'പറവ'യിലെ ഇച്ചാപ്പി അമൽ ഷാ നല്ലൊരു വേഷത്തിലെത്തി. മഞ്ജിമ മോഹൻ ഒന്നു രണ്ടു സീനിൽ ഒതുങ്ങുന്ന നായികയായിപോയി. സുരാജ് വെഞ്ഞാറമൂടും ജെ ഡി ചക്രവർത്തിയും ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നുണ്ട്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. 

ചിത്രത്തിലെ ഏക ഗാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. സിത്താര ആലപിച്ച ഗാനം ഓർത്തുവെയ്ക്കാനുള്ളത്ര ഇല്ലെങ്കിലും പശ്ചാത്തല സംഗീതം ആക്ഷൻ രംഗങ്ങളെ കൊഴുപ്പുള്ളതാക്കിയിട്ടുണ്ട്. വിഷ്ണു പണിക്കർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ രംഗങ്ങൾ ഒക്കെയും ചടുലതയുള്ളതായിരുന്നു. ആദ്യ പകുതിയിൽ പിടിവിട്ടു പോയ എഡിറ്റിംഗ് രസംകൊല്ലിയായി തോന്നും. 

ആരാധകർക്ക് വേണ്ടി മാത്രമിറങ്ങുന്ന മുൻകാല തമിഴ് ചിത്രങ്ങളെ ഓർമ്മിപ്പിച്ച മിഖായേൽ, നിവിൻ പോളിയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം ഉത്സവമാക്കാനുള്ളതൊക്കെയുണ്ട്. 'ഗ്രേറ്റ് ഫാദർ', 'രണം' തുടങ്ങിയ സിനിമകളിൽ കണ്ട വൈകാരികത മിക്സ് ചെയ്തു ആക്ഷൻ രംഗങ്ങൾ ഉണ്ടാക്കുന്ന രീതിയാണ് ഈ ചിത്രം അവലംബിച്ചിരിക്കുന്നത്. ആക്ഷൻ സിനിമകളുടെ ആരാധകർക്ക് ധൈര്യമായി പോയി കാണാവുന്ന ചിത്രമാണ് മിഖായേൽ, അവര്‍ക്ക് വേണ്ടതൊക്കെ ഈ ചിത്രത്തിലുണ്ട്, അവര്‍ക്ക് വേണ്ടത് മാത്രം. 

No comments:

Post a Comment